കണ്ണൂര്‍: വെടിയേറ്റ് മരിച്ച ദന്തൽ വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. എകെജി ഹോസ്പറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലെത്തിക്കും. ഒമ്പതുമണിക്ക് പയ്യാമ്പലത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ളവർ അന്തിമോപചാരം അർപ്പിക്കും.
മാനസയെ വെടിവെച്ചു കൊന്ന ശേഷം ജീവനൊടുക്കിയ രാഖിലിന്റെ മൃതദേഹവും ഇന്ന് സംസ്കരിക്കും. പിണറായിയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരം. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് റൂറൽ എസ് പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കോതമംഗലം എസ് ഐ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ കണ്ണൂരെത്തി മാനസയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിനു ദൃക്സാക്ഷികളായ സഹപാഠികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും തുടരുകയാണ്. രാഖിൽ നടത്തിയ ബീഹാർ യാത്രകളെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. മാനസയുമായുള്ള പ്രണയബന്ധം തകർന്നതിന്റെ മനോവിഷമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ആദ്യ മൊഴികൾ.കൊലപാതകവുമായി മറ്റാർക്കും നേരിട്ടുബന്ധമില്ലെന്നാണ് ഇതുവരെ പൊലീസിനു ലഭിക്കുന്ന വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ