യൂറോപ്പിലേക്ക് കോവിഡ് വളണ്ടിയേഴ്‌സ്; വ്യാജ റിക്രൂട്ട്‌മെന്റ്; ലക്ഷങ്ങള്‍ തട്ടി; സ്ഥാപന ഉടമ അറസ്റ്റില്‍

രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ തിരുവനന്തപുരത്തും രണ്ടാം ഭാര്യ ചെന്നൈയിലും ആണ് താമസിക്കുന്നത്
വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി അറസ്റ്റിലായ പ്രതി താജുദ്ദീന്‍
വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി അറസ്റ്റിലായ പ്രതി താജുദ്ദീന്‍

കൊച്ചി: എറണാകുളം ദിവാന്‍സ് റോഡില്‍  ബ്രില്ലാന്റോ  എച്ച്ആര്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍  വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിവന്നയാള്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശിയായ നാല്‍പ്പത്തിയൊന്‍പതുകാരനായ താജുദ്ദീനാണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി,സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേത്രത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

കൊച്ചിയില്‍ കോവിഡിന്റെ പേരില്‍ വിദേശത്തേക്ക് വ്യാജ റിക്രൂട്‌മെന്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വാരിയം റോഡില്‍ ഉദ്യോഗാര്‍ത്ഥികളെ  ആകര്‍ഷിക്കാനായി പ്രതി ആഡംബര ഓഫീസ് ആണ് തയ്യാറാക്കിയിരുന്നത്. ഓഫീസില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുന്ന സ്റ്റാഫുകള്‍ക്കെല്ലാം ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളാണ് നല്‍കിയിരുന്നത്. ഓഫീസ് കാര്യങ്ങള്‍ നോക്കിയിരുന്ന സ്റ്റാഫിന്റെ നമ്പര്‍ ആണ് പരസ്യത്തിലും മറ്റും നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍  ഇയാള്‍ക്ക് മൂന്നിലേറെ  വ്യാജ അഡ്രസ്സ് ഉള്ളതായി പൊലീസ് കണ്ടെത്തി. താജുദ്ദീന്‍ ഇയാളുടെ പേര് ദിലീപ് എന്ന്  മാറ്റിയതായി പറയുന്നു. ഇതില്‍ അയാളുടെ  അച്ഛന്റെ പേരും മുഹമ്മദ് ഇസ്മയില്‍ എന്നതില്‍ നിന്നും സഞ്ജയ് നായര്‍  എന്നും മാറ്റിയിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ തിരുവനന്തപുരത്തും രണ്ടാം ഭാര്യ ചെന്നൈയിലും ആണ് താമസിക്കുന്നത്
 
ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക്  കൊവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്നും മൂന്നുലക്ഷം രൂപ  സാലറി ഉണ്ടെന്നും  ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വഴി പരസ്യം ചെയ്താണ്  ഉദ്യോഗാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. +2 മാത്രമാത്രമായിരുന്നു
വിദ്യാഭ്യാസയോഗ്യത. ഇംഗ്ലണ്ടിലേക്ക് 70000 രൂപയും  നെതര്‍ലന്‍ഡ് ലേക്ക് മൂന്ന് ലക്ഷം രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഇംഗ്ലണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പതിനായിരം രൂപയും പാസ്‌പോര്‍ട്ടും നെതര്‍ലന്‍ഡ് ലേക്ക് മുപ്പതിനായിരം രൂപയും പാസ്‌പോര്‍ട്ടും കൊടുക്കണം

പ്രതിയായ സൈനുദ്ദീന്  തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ അഡ്രസ്സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനി രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരിലും, ഓഫീസ് റെന്റ് എഗ്രിമെന്റ്  വേറൊരാളുടെ പേരിലുമാണ് ചെയ്തിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള  യാതൊരുവിധ  ലൈസന്‍സും  ടിയാന്റെ കമ്പനിക്ക് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്ത് സ്ഥാപനത്തിലെത്തിച്ച ശേഷമാണ് പ്രതിയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഓഫീസ് സ്റ്റാഫുകള്‍ അറിയുന്നത്.
ഒരാഴ്ചയായി പ്രതിയുടെ  ഓഫീസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുട്ടികളെ ഉദ്യോഗാര്‍ഥികളായി തരപ്പെടുത്തി പൊലീസ് പ്രതിയുടെ മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കി. തുടര്‍ന്ന് പൊലീസ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്  ഓഫീസ് തുറന്നു എന്ന കാരണത്തില്‍ ഓഫീസില്‍ കയറി  പ്രതിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് സ്റ്റാഫ് മുഖേന  കോവിഡ് ലംഘനത്തിന്  പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന്  അറിയിക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ വന്ന്  ഫൈന്‍ അടക്കണമെന്നും അല്ലെങ്കില്‍ അഡ്രസ്സില്‍  പൊലീസ് പോകുമെന്നും അറിയിച്ചു. തുടര്‍ന്ന് പിഴയടയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com