കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു കോടതി ഉത്തരവ്. രണ്ടുവര്‍ഷത്തിലധികമായി പ്രതികള്‍ ജയിലില്‍ കഴിയുകയാണെന്നു കോടതി പറഞ്ഞു.
കേസില്‍, സിപിഎം പ്രാദേശിക നേതാക്കളെ ജൂണില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി കെ.വി.ഭാസ്‌ക്കരനെയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചത്. ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതും വിവാദമായിരുന്നു.
2019 ലോക്‌സഭാ തെരഞ്ഞടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് കല്യോട്ടുവച്ച് കൃപേഷും, ശരത് ലാലും കൊല ചെയപ്പെട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരന്‍ ഉള്‍പ്പടെ 14 പേരെ െ്രെകം ബ്രാഞ്ച് സംഘം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. തൊണ്ണൂറ് ദിവസത്തിനകം നല്‍കിയ കുറ്റപത്രം റദ്ദാക്കി കൊണ്ട് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രിംകോടതി വരെ അപ്പീലുമായി പോയി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് സുപ്രിംകോടതിയും ശരിവയ്ക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ