ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്, നിയമോപദേശം കിട്ടിയെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയുന്നു
മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയുന്നു


തിരുവനന്തപുരം:ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. സുപ്രീംകോടതിയെ സമീപിക്കാന്‍ നിയമോപദേശം ലഭിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യത്തില്‍ കുറവ് വരില്ലെന്ന് പലതവണ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

ഒരുതരത്തിലുള്ള മറച്ചുവയ്ക്കലും സര്‍ക്കാരിന്റെ ഭാഗത്തില്ല. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചില തത്പര കക്ഷികള്‍ ശ്രമിക്കുയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

'സുപ്രീംകോടതിയില്‍ തട്ടുകിട്ടുമോ തലോടല്‍ കിട്ടുമോ എന്നുള്ളതല്ല പ്രശ്‌നം. ഹൈക്കോടതി പറഞ്ഞിരിക്കുന്നത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യ അടിസ്ഥാനത്തില്‍ തുല്യമായ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്നാണ്. അങ്ങനെയൊരു ഉത്തരവ് വന്നുകഴിഞ്ഞാല്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ല' അപ്പീല്‍ നല്‍കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് സ്‌കോളര്‍ഷിപ്പ് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 80:20 അനുപാതം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

മുസ്ലിംകള്‍ക്ക് 80%, ലത്തീന്‍ കത്തോലിക്കാ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി 20% എന്നിങ്ങനെ തരംതിരിച്ച് അനുപാതം നിശ്ചയിച്ചതടക്കം മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ന്യൂനപക്ഷ കമ്മിഷന്റെ നിയമ വ്യവസ്ഥകളെ സര്‍ക്കാര്‍ ഉത്തരവു കൊണ്ടു മറികടക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായാണു പരിഗണിക്കേണ്ടത്. സംസ്ഥാനത്തെ ജനസംഖ്യാ അനുപാതം അനുസരിച്ചു ക്രൈസ്തവര്‍ക്ക് അര്‍ഹമായതു കണക്കിലെടുക്കാതെ, മുസ്ലിം വിഭാഗത്തിന് 80% സ്‌കോളര്‍ഷിപ് നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com