മൂന്നാമതും വാക്‌സിന്‍ വേണം, അല്ലെങ്കില്‍ 'പണി' പോകും ; കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍

ഗിരികുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയിരിക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : മൂന്നാമതും വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാര്‍ തെക്കന്‍ കുന്നുംപുറത്ത് ആണ് കോടതിയെ സമീപിച്ചത്. ഗിരികുമാര്‍ നേരത്തെ രണ്ടു ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചയാളാണ്. 

സൗദിയിലെ ദമാമില്‍ വെല്‍ഡറായി ജോലി ചെയ്യുകയാണ് ഗിരികുമാര്‍. ജനുവരിയില്‍ സൗദിയില്‍ കോവിഡ് രണ്ടാം തരംഗം തുടങ്ങിയതോടെയാണ് ഗിരികുമാര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്. നാട്ടിലെത്തിയ ഗിരികുമാര്‍ ഏപ്രില്‍ 17 ന് കോവാക്‌സിന്‍ ആദ്യ ഡോസ് കുത്തിവയ്‌പ്പെടുത്തു. ഒരു മാസത്തിന് ശേഷം രണ്ടാം ഡോസും സ്വീകരിച്ചു. 

തിരികെ പോകാനുള്ള നടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് സൗദി അറേബ്യ അംഗീകാരം നല്‍കിയിട്ടില്ലെന്ന് അറിയുന്നതെന്ന് ഗിരികുമാര്‍ പറയുന്നു. ഓഗസ്റ്റ് 30നകം തിരികെ സൗദിയിലേക്ക് മടങ്ങിപോകണം. അല്ലെങ്കില്‍ ജോലി നഷ്ടമാകും. കോവിന്‍ പോര്‍ട്ടലില്‍ രണ്ടു തവണയില്‍ കൂടുതല്‍ വാക്‌സിന്‍ എടുക്കാന്‍ സാധ്യമല്ല.

കോടതിയിൽ ഹർജി നൽകിയ ​ഗിരികുമാർ
കോടതിയിൽ ഹർജി നൽകിയ ​ഗിരികുമാർ

ഇതേത്തുടര്‍ന്നാണ് സൗദിയില്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള കോവിഷീല്‍ഡ് എടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 50 വയസ്സുള്ള തനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഒരാള്‍ ഡിഗ്രിക്കും മറ്റേയാള്‍ പത്താം ക്ലാസ്സിലും പഠിക്കുകയാണ്. മക്കളുടെ പഠനത്തിനും വീട്ടു ചെലവുകള്‍ക്കും മറ്റ് മാര്‍ഗങ്ങളില്ല. അതിനാല്‍ തനിക്ക് തിരികെ ഗള്‍ഫിലേക്ക് പോയേ മതിയാകൂ എന്നും ഗിരികുമാര്‍ പറയുന്നു. 

ഗിരികുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയിരിക്കുകയാണ്. കേസ് ഓഗസ്റ്റ് ഒമ്പതിന് വീണ്ടും കോടതി പരിഗണിക്കുമെന്നും ഗിരികുമാറിന്റെ അഭിഭാഷകന്‍ മനസ് പി ഹമീദ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com