കൊച്ചി: കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 18 മുതലാണ് സർവീസ് ആരംഭിക്കുന്നത്. സിയാലിന്റെ ഒണ സമ്മാനമായി കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ പ്രതിവാര സർവീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്.
കേരളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനർ ശ്രേണിയിലുള്ള വിമാനമാണ് എയർ എന്ത്യ ലണ്ടൻ- കൊച്ചി- ലണ്ടൻ സർവീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45-ന് കൊച്ചിയിലെത്തുന്ന വിമാനം 05.50-ന് ഹീത്രൂവിലേയ്ക്ക് മടങ്ങും. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാൽ പാർക്കിങ്, ലാൻഡിങ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആമ്പർ പട്ടികയിലേയ്ക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര സുഗമമാകുന്നത്. ഈ തീരുമാനം വന്ന ഉടൻ തന്നെ കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു.
ലണ്ടനിലേക്ക് നേരിട്ട് സർവീസ് തുടങ്ങുന്നതോടെ, ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. കൊച്ചി- ഹീത്രൂ യാത്രാ സമയം 10 മണിക്കൂർ ആണ്.
ആമ്പർ വിഭാഗത്തിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ യുകെ ഗവൺമെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. യുകെയിൽ എത്തി എട്ടാം ദിനവും പരിശോധന നടത്തണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ