'പാണക്കാട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ല; മുഈന്‍ അലിക്കെതിരായ നടപടി ഹൈദരാലി തങ്ങള്‍ തീരുമാനിക്കും

മുഈന്‍ അലി ശിഹാബ് തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങള്‍
മുസ്ലിം ലീഗ് നേതാക്കളുടെ വാര്‍ത്താ സമ്മേളനം/ടെലിവിഷന്‍ ദൃശ്യം
മുസ്ലിം ലീഗ് നേതാക്കളുടെ വാര്‍ത്താ സമ്മേളനം/ടെലിവിഷന്‍ ദൃശ്യം


തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലി ശിഹാബ് തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങള്‍. കോഴിക്കോട് പത്രസമ്മേളനത്തിനിടെ മുഈന്‍ അലിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉന്നതയോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗില്‍ ഒരു വിഭാഗീയതയുമില്ല. കെ ടി ജലീലിന്റെ ഭീഷണിയെ ഭയപ്പെടുന്നില്ല. മുസ്ലിം ലീഗില്‍ ജനാധിപത്യപരമായ ചര്‍ച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുളളത്. അത് ലീഗിന്റെ കാര്യങ്ങളായാലും പൊതുസമൂഹത്തെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളായാലും. കൂട്ടായ ചര്‍ച്ചയിലൂടെ ഉളള തീരുമാനം കുടുംബത്തിലെ മുതിര്‍ന്ന ആളാണ് പറയുക. ഇവിടെ അത് ലംഘിക്കപ്പെട്ടു. അക്കാര്യം മുഈന്‍ അലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  

വിഷയം എന്തുതന്നെയായാലും അവിടെ ചെയ്തത് ശരിയോ തെറ്റോ എന്നാണ് കുടുംബം വിലയിരുത്തിയത്. അത് തെറ്റാണ് എന്നാണ് കുടുംബത്തിന്റെ വിലയിരുത്തല്‍. പത്രസമ്മേളനത്തില്‍  അദ്ദേഹം ഉന്നയിച്ച ആരോപണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല.' സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 

'ചന്ദ്രിക' ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ് ലഭിക്കാന്‍ കാരണം പി കെ കുഞ്ഞാലിക്കുട്ടിയും വി കെ ഇബ്രാഹിം കുഞ്ഞുമാണെന്നാണ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ ആരോപിച്ചത്. 

ഈ പത്രസമ്മേളനത്തിനിടെ ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവ് അദ്ദേഹത്തെ അസഭ്യം പറഞ്ഞിരുന്നു.റാഫിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 

നോട്ടീസ് ലഭിച്ചതിന്റെ പേരില്‍ ഹൈദരലി തങ്ങള്‍ക്ക് മാനസിക പ്രയാസമുണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സതേടി.എന്നിട്ടും പ്രയാസം തീരാത്തതുകൊണ്ടാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. പാര്‍ട്ടിഫണ്ട് ട്രഷററാണ് കൈകാര്യം ചെയ്യേണ്ടത്. പക്ഷേ, 40 വര്‍ഷമായി കുഞ്ഞാലിക്കുട്ടിയാണ് മുഴുവന്‍ പണവും കൈകാര്യം ചെയ്യുന്നത്.പാണക്കാട്ടെ കുടുംബത്തിന് സാമ്പത്തിക കാര്യങ്ങളില്‍ ഒരു പങ്കുമില്ലെന്നും മുഈന്‍ അലി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com