പാലക്കാട്: ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനു ഭക്ഷണം നൽകി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വടകരപ്പതി സ്വദേശി അമൽരാജിന്റെ മകൻ ഗ്രിഗോറി(32)ആണു മരിച്ചത്. ഗ്രിഗോറിയുടെ കൈവശമുണ്ടായിരുന്ന പണം അപകടത്തിനു ശേഷം മോഷണം പോയെന്നു ബന്ധുക്കൾ പറഞ്ഞു.
റോഡിൽ അര മണിക്കൂറിലേറെ ചോര വാർന്നു കിടന്ന ഗ്രിഗോറിയെ യാത്രക്കാരിൽ ഒരാൾ വിവരം അറിയിച്ചതിനെ തുടർന്നു സ്വകാര്യ ആശുപത്രി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്റെ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ അടയ്ക്കാൻ കൈയിൽ കരുതിയിരുന്ന 10,000 രൂപ അപകടത്തിനു ശേഷം മോഷണം പോയെന്നു ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽപെട്ട് റോഡിൽ കിടന്നപ്പോൾ അജ്ഞാതർ പണം കവർന്നതായാണ് സംശയം.
അപകടത്തിനു ശേഷം കണ്ടെയ്നർ നിർത്താതെ പോയെങ്കിലും സിസിടിവിയുടെ സഹായത്തോടെ വാഹനം പിടികൂടി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ