അഴിമതിപ്പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലീഗിലുണ്ടായ പ്രതിസന്ധി; അതിന് സിപിഎമ്മുമായി എന്തുബന്ധം? വിജയരാഘവന്‍

ചന്ദ്രിക ദിനപ്പത്രത്തിലെ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ തര്‍ക്കത്തില്‍ സിപിഎമ്മിനെ ബന്ധപ്പെടുത്തുന്നത് എന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം


തിരുവനന്തപുരം: ചന്ദ്രിക ദിനപ്പത്രത്തിലെ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ തര്‍ക്കത്തില്‍ സിപിഎമ്മിനെ ബന്ധപ്പെടുത്തുന്നത് എന്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുസ്ലിം ലീഗിലെ പ്രശ്‌നങ്ങള്‍ എങ്ങനെ സിപിഎമ്മുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം  ചോദിച്ചു. കെ ടി ജലീല്‍ പറഞ്ഞത് അദ്ദേഹത്തിന് കിട്ടിയ വിശദാംശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

അധികാരം കിട്ടിയപ്പോഴെല്ലാം അഴിമതിപ്പണം കിട്ടിയ പാര്‍ട്ടിയാണത്. പത്രസമ്മേളനത്തില്‍ നിന്ന് മുഈന്‍ അലി തങ്ങളെ ഇറക്കിവിട്ടത് ജനങ്ങള്‍ കണ്ടതാണ്. ലീഗ് ഓഫീസില്‍ നടന്ന സംഭവം ലീഗുമായി ബന്ധപ്പെട്ടതാണ്. ഇതൊക്കെ പരിശോധിക്കാന്‍ മലപ്പുറത്ത് ലീഗ് ഒരു യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. സാധാരണ രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗം പോലെയല്ല അത് നടന്നത്. കുഞ്ഞാലിക്കുട്ടി നിശബ്ദനാക്കപ്പെട്ടു. ഇതെല്ലാം ജനങ്ങള്‍ കണ്ടതാണ്. ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയും വലിയ അഭിപ്രായ വ്യത്യാസവുമുണ്ട്. അത് ആ പാര്‍ട്ടിയുടെ പ്രശ്‌നമാണ്. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലീഗിന്റെ നേതൃത്വമില്ലായ്മയാണ് ദൃശ്യമായത്- അദ്ദേഹം പറഞ്ഞു. 

അഴിമതിപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കമാണ് ലീഗിലുണ്ടായ പ്രതിസന്ധി. അത് രൂക്ഷമാകാന്‍ പോവുകയാണ്. വസ്തുത ഇതായിരിക്കേ, സിപിഎമ്മിനും എല്‍ഡിഎഫ് ഗവണ്‍മെന്റിനും നേരെ ആക്ഷേപമുന്നയിച്ച് തടിതപ്പാന്‍ ശ്രമിച്ചാലൊന്നും ലീഗ് നേതൃത്വം രക്ഷപ്പെടാന്‍ പോകുന്നില്ല. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണം എന്ന് പറഞ്ഞാണ് സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. വിചിത്രമായ വാദമാണിത്. ലീഗ് ഇപ്പോള്‍ പറയുന്നത് അവര്‍ക്ക് തന്നെ വിശദീകരിക്കാന്‍ കഴിയാത്ത ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com