വ്ലോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ തുടർന്ന് സഹായത്തിനായി സുരേഷ് ഗോപി എംപിയെ വിളിച്ച് ആരാധകർ. പ്രശ്‌നത്തിൽ ഇടപെടണമെന്ന പേരിൽ പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചു പേരാണ് സുരേഷ്ഗോപിയെ വിളിച്ചത്. എന്നാൽ പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇ-ബുൾ ജെറ്റ് എന്ന് കേട്ടപ്പോൾ കാര്യം പിടികിട്ടാതിരുന്ന സുരേഷ് ഗോപിക്ക് ഫോൺ വിളിച്ച യുവാവ് അറസ്റ്റ് വിഷയം വിശദീകരിച്ചു നൽകി. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾ ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തെന്നും, സർ ഇടപെടണമെന്നുമാണ് യുവാവ് പറയുന്നത്. ‘പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കു’ എന്നായിരുന്നു യുവാവിന് കിട്ടിയ മറുപടി. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്നായി യുവാവ്. ‘എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല ഞാൻ ചാണകമല്ലേ എന്നായിരുന്നു താരം മറുപടി കൊടുത്തത്. ചാണകം എന്നു കേട്ടാലേ ചിലർക്ക് അലർജി അല്ലെ', ഇതായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ