ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി ; വിവാദം, തിരുത്താന്‍ അനുമതി തേടുമെന്ന് വീണാ ജോര്‍ജ്

തെറ്റായ മറുപടി ആശയക്കുഴപ്പം മൂലമെന്ന് ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു
മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ സംസാരിക്കുന്നു / ഫയല്‍
മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ സംസാരിക്കുന്നു / ഫയല്‍

തിരുവനന്തപുരം :സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി രേഖാമൂലം ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ തിരുത്താനുള്ള ശ്രമവുമായി മന്ത്രി നീക്കം തുടങ്ങി. 

സഭയിലെ ഉത്തരത്തില്‍ സാങ്കേതിക പിഴവ് ഉണ്ടായതാണെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. അക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് തിരുത്തും. ഇതിനായി സ്പീക്കറുടെ അനുമതി തേടും. ആശയക്കുഴപ്പം ഉണ്ടായതാണ് തെറ്റായ മറുപടി നല്‍കാനിടയായത്. ഉത്തരം തിരുത്തി നല്‍കിയതാണ്. പഴയത് അപ് ലോഡ് ചെയ്ത് വിനയായി എന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. 

നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. 

അതേസമയം ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ 43 അതിക്രമങ്ങളാണ് ഉണ്ടായത്. ഡോക്ടര്‍മാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവര്‍ത്തകരും പലതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്കുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com