ആലുവ- മൂന്നാര്‍ രാജപാത: തുറക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് 

ആലുവ മൂന്നാര്‍ രാജപാത തുറക്കുന്നതിന് വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
പി എ മുഹമ്മദ് റിയാസ്/ഫയല്‍
പി എ മുഹമ്മദ് റിയാസ്/ഫയല്‍

കൊച്ചി:  ആലുവ മൂന്നാര്‍ രാജപാത തുറക്കുന്നതിന് വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. രാജപാത തുറന്നാല്‍ കോതമംഗലത്ത് നിന്നും 60 കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാര്‍ എത്താം. ഇതോടെ ആലുവ മൂന്നാര്‍ രാജപാത മൂന്നാറിലേക്ക് സമാന്തരപാതയാകും. ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതല്‍ ഉണര്‍വേകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മ്മിച്ച ആലുവ മൂന്നാര്‍ രാജപാത ആലുവയില്‍ നിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോള്‍നട, കുഞ്ചിയാറ്, കരിന്തിരി പെരുമ്പന്‍കുത്ത്, മാങ്കുളം വഴി മൂന്നാറില്‍ എത്തുന്നതായിരുന്നു. മൂന്നാറിലേക്കുള്ള യാത്രയില്‍ കൊടും വളവുകളോ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇല്ലാത്ത ഈ റോഡ് 1924 ലെ വെള്ളപ്പൊക്കത്തില്‍ കരിംതിരി മലയിടിഞ്ഞ് ഭാഗികമായി തകരുകയായിരുന്നു. രാജപാത നവീകരിച്ച് തുറക്കുന്നതോടെ ടൂറിസം രംഗത്ത് മാത്രമല്ല കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളോടൊപ്പം ഇടമലക്കുടിയടക്കമുള്ള ആദിവാസി സമൂഹം ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനമാകും.

രാജപാത തുറക്കുന്നതിനായി വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആലുവയില്‍ നിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പന്‍കുത്ത് വരെ എത്തിച്ചേരുന്ന ആലുവ മൂന്നാര്‍ റോഡ് (പഴയ രാജപാത) ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. എന്നാല്‍ പെരുമ്പന്‍കുത്ത് മുതല്‍ മൂന്നാര്‍ വരെയുള്ള ഇടുക്കി ജില്ലയിലെ ഭാഗം നിലവില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതല്ല. തട്ടേക്കാട് മുതല്‍ കുട്ടമ്പുഴ വരെയുള്ള ഭാഗം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു വരുന്നു. ആദ്യഭാഗത്ത് (കോതമംഗലം ചേലാട് ) ബിസി ഓവര്‍ ലേ ചെയ്യുന്നതിന് വര്‍ക്ക് നടത്തിയിരുന്നെങ്കിലും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാല്‍ പണികള്‍ തുടങ്ങാന്‍ കഴിഞ്ഞില്ല.പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെ വനത്തിലൂടെയുള്ള റോഡ് കയറ്റിറക്കങ്ങളില്ലാതെ മൂന്നാറിലേക്ക് യാത്ര ചെയ്യുവാനുള്ള ദൂരം കുറഞ്ഞ പാതയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com