സംസ്ഥാനത്ത്‌ ഇന്ന് 5.35ലക്ഷം പേർക്ക് വാക്സിൻ നൽകി; കുത്തിവയ്പ്  2.33 കോടി പിന്നിട്ടു

സംസ്ഥാനത്തെ ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയ ദിനമാണിന്ന്. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്സിനേഷന്‍ 5.15 ലക്ഷമായിരുന്നു
ആരോ​ഗ്യമന്ത്രി വീണാ ജോർജ്
ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,35,074 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്.  അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 70,225 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. സംസ്ഥാനത്തെ ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയ ദിനമാണിന്ന്. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്സിനേഷന്‍ 5.15 ലക്ഷമായിരുന്നു. വാക്സിന്റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഒരേസമയം വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷന്‍ യജ്ഞത്തിനായി ഇനിയും കൂടുതല്‍ വാക്സിന്‍ ആവശ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് വാക്സിനേഷന്‍ യജ്ഞത്തിലൂടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 1.2 ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. വാക്സിനേഷന്‍ യജ്ഞം ആരംഭിച്ച ശേഷം ഈ വിഭാഗത്തിലുള്ള 5.04 ലക്ഷത്തോളം പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്.

സംസ്ഥാനത്തിന് 4,02,400 ഡോസ് വാക്സിന്‍ കൂടി ഇന്ന് ലഭ്യമായിട്ടുണ്ട്. 3,02,400 ഡോസ് കോവിഷീല്‍ഡ് വാക്സിനും ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,02,390, എറണാകുളം 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്സിനും തിരുവനന്തപുരത്ത് ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.

1,465 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 339 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1804 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,33,88,216 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,68,03,422 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 65,84,794 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 47.87 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.76 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 58.55 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com