ഇത്  വെച്ചു പൊറുപ്പിക്കില്ല, കടുത്ത ശിക്ഷ; ലൈംഗികത്തൊഴിലാളിയുടെ പേരിൽ വീട്ടമ്മയുടെ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി 

വാകത്താനം സ്വദേശിനിയുടെ നമ്പർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ശൗചാലയങ്ങളിലും മറ്റും എഴുതിവയ്ക്കുകയുമായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: ലൈം​ഗികത്തൊഴിലാളിയുടെ പേരിൽ വീട്ടമ്മയുടെ മൊബൈൽ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ല. 

മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ  കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ  അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും.

വാകത്താനം സ്വദേശിനിയായ ജോസിമോൾ ആണ് സാമൂഹികവിരുദ്ധരുടെ ക്രൂരതമാശയ്ക്ക് ഇരയായത്. ഇവരുടെ നമ്പർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ശൗചാലയങ്ങളിലും മറ്റും എഴുതിവയ്ക്കുകയുമായിരുന്നു. ഒൻപതു മാസം മുൻപാണ് ശല്യം ആരംഭിക്കുന്നത്. ഒരുദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരുനമ്പരിൽനിന്നുതന്നെ 30-ഉം അതിലധികവും കോളുകൾ വരാറുണ്ടെന്നാണ് ജെസിമോൾ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com