മോഷ്ടിച്ച ആഭരണങ്ങൾ പണയപ്പെടുത്താൻ ആധാർ കാർഡ് എടുക്കാൻ പോയി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ
മലപ്പുറം: ക്ഷേത്രത്തിലെ മോഷണത്തിന് പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു ക്ഷേത്രത്തിലെ മോഷണത്തിന് വീണ്ടും അറസ്റ്റിൽ. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മൽ സൈനുൽ ആബിദാണ് പിടിയിലായത്. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പണയപ്പെടുത്താൻ വീട്ടിൽ നിന്ന് ആധാർ കാർഡ് എടുക്കാൻ പോകുമ്പോഴാണ് സൈനുൽ ആബിദ് പൊലീസ് പിടിയിലാവുന്നത്.
കഴിഞ്ഞ ദിവസമാണ് എടക്കര ദുർഗാ ദേവീ ക്ഷേത്രത്തിലെ ആഭരണങ്ങൾ മോഷണം പോയത്. ഭണ്ഡാരങ്ങൾ കുത്തിത്തുറന്നും ഓഫീസ് അലമാര കുത്തിത്തുറന്നുമായിരുന്നു മോഷണം. നാല് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചത്.
നിരവധി മോഷണക്കേസുകളിലെ പ്രതിയായ സൈനുൽ ആബിദിൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നിലമ്പൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ആഭരണം പണയം വയ്ക്കാനുള്ള ശ്രമമാണ് സൈനുൽ ആബിദിനെ കുടുക്കിയത്. എടക്കര ടൗണിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മലയോര മേഖലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാളുടെ മോഷണങ്ങളെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ