കോട്ടയം: സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായത്. ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അടുത്ത് വിളിച്ച് നമ്പറിലുള്ള ആളുകളെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി ബിപിന്‍, നിശാന്ത്, കോട്ടയം സ്വദേശി അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരു ദിവസം 200ലധികം കോളുകളാണ് വന്നത്. ഓഗസ്റ്റ് 3നാണ് ഇവര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്യ
വീട്ടമ്മയുടെ പരാതിയില്‍ എത്രയുംവേഗം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചുപൊറുപ്പിക്കാന്‍ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ചങ്ങനാശേരി വാകത്താനം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ദുര്‍വിധി നേരിടേണ്ടി വന്നത്. ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു. പൊതുശുചിമുറികളില്‍ ഉള്‍പ്പെടെ നമ്പര്‍ എഴുതിവച്ചതിനെ തുടര്‍ന്ന് ഫോണില്‍ നിരന്തര ശല്യമാണ് ഇവര്‍ നേരിടുന്നത്. പലതവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റാന്‍ എന്ന നിര്‍ദേശം മാത്രമായിരുന്നു പൊലീസില്‍ നിന്ന് ലഭിച്ചത്. ഒടുവില്‍ സഹികെട്ട് വീട്ടമ്മ, സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിഡിയോ പോസ്റ്റു ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ