വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി; വില 2299 രൂപ വരെ!

കേരള സര്‍ക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിര്‍മിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള ഓണക്കോടികളായി എത്തിയിരിക്കുന്നത്
വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി
വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി

കൊച്ചി: ഈ ഓണത്തിന് കൊച്ചിയില്‍ നായ്ക്കളും പൂച്ചകളുമുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്‌സ് എന്ന പെറ്റ് ഷോപ്പിലാണ് ആണ്‍വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഓണക്കോടികള്‍ എത്തിയിരിക്കുന്നത്. 

കേരളത്തിന്റെ തനതു ശൈലിയിലുള്ള കസവുകരയിട്ട ഷര്‍ട്ടുകള്‍ ആണ്‍മൃഗങ്ങള്‍ക്കും കസവിന്റെ ബോ ടൈ വെച്ച ഉടുപ്പ് പെണ്‍മൃഗങ്ങള്‍ക്കുമുണ്ട്. ഇവയക്കു പുറമെ ഡ്രെസ്സുകള്‍, ബന്ധനാസ്, ബോ ടൈകള്‍ എന്നിവയുമുണ്ട്. 399 രൂപ മുതല്‍ 2299 രൂപ വരെയാണ് വില നിലവാരം. കുട്ടികളുടെ ബ്രാന്‍ഡായ മിറാലി ക്ലോത്തിംഗുമായി സഹകരിച്ചാണ് പെറ്റ്‌സ് ഓണക്കോടി വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ജസ്റ്റ് ഡോഗ്‌സ് പാര്‍ട്ണര്‍മാരിലൊരാളായ എബി സാം തോമസ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിര്‍മിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് ഇവയെന്ന സവിശേഷതയുമുണ്ട്.

കോവിഡ് മൂലം മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സ്‌നേഹോഷ്മളമായതിന്റെ പശ്ചാത്തലത്തിലാണ് നായ്ക്കള്‍ക്കും ഓണക്കോടി വിപണിയിലെത്തിക്കുന്ന കാര്യം ആലോചിച്ചതെന്ന് എബി സാം തോമസ് പറഞ്ഞു. കുട്ടികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഏതാണ്ട് 24 മണിക്കൂറും വീടിനകത്തു തന്നെ കഴിയുന്ന കാലമാണ് കടന്നുപൊയ്‌ക്കോണ്ടിരിക്കുന്നത്. ഇതു മൂലം വളര്‍ത്തമൃഗങ്ങളുമായുള്ള ബന്ധം ഏറെ ദൃഡമാവുകയാണ്. വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയിലും വില്‍പ്പന വര്‍ധിക്കുന്നുണ്ട്. വളര്‍ത്തുനായ്ക്കളെ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുന്ന രീതി പുതുതല്ല. എന്നാല്‍ ഓണക്കോടി ഇതാദ്യമായിരിക്കും.

തൃശൂര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ വിഷുവിന് പശുക്കളേയും നായ്ക്കളേയും വിഷുക്കണി കാണിക്കുകയും ഓണത്തിന് ഒരു തൃക്കാക്കരപ്പനെയെങ്കിലും തൊഴുത്തിലും വെയ്ക്കുന്ന രീതിയുണ്ട്. എന്നാല്‍ മാറുന്ന കാലത്തിനനുസരിച്ച് ഓണക്കോടിയുടെ കാര്യത്തിലും വളര്‍ത്തുമൃഗങ്ങളെ അവഗണിയ്‌ക്കേണ്ടതില്ല എന്ന ചിന്തയാണ് ഈ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ പ്രേരണയായതെന്നും എബി സാം തോമസ് പറഞ്ഞു. ഇന്ത്യയിലെവിടെയും ഡെലിവറി സൗകര്യവുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com