ഇണയെ കാണാത്തതിന്റെ വിഷമത്തിൽ ആഹാരമില്ലാതെ കാത്തിരിപ്പാണ് പെൺപക്ഷി. കൂടിനടുത്ത് അനക്കം കേട്ടാൽ പേടിച്ചരണ്ട് നിലവിളിക്കും. മധുരമായി പാടിയിരുന്ന അവൾ ഇപ്പോൾ നിശ്ശബ്ദയായി ഇരിപ്പാണ്. തൃശ്ശൂർ മന്ദലാംകുന്ന് തണ്ണിതുറക്കൽ നൗഷീറിന്റെ വീട്ടിൽ അഞ്ച് വർഷത്തിലേറെയായി ഓമനിച്ചു വളർത്തിയ ആഫ്രിക്കൻ ഗ്രേ പാരറ്റിനെയാണ് കാണാതായത്.
തത്തയെ തേടി ഒരുപാടലഞ്ഞെങ്കിലും അഞ്ച് ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് തത്തയെ കാണാതായത്. തത്തകൾക്ക് സുഖമായി ഉറങ്ങാനായി കൂട്ടിനു പുറത്തേക്കു നീട്ടി ഘടിപ്പിച്ച ഇരുട്ടറയുടെ അടിഭാഗം പൊളിഞ്ഞ നിലയിലായിരുന്നു.
തത്തയെ കണ്ടുകിട്ടുന്നവർ അറിയിച്ചാൽ പാരിതോഷികം നൽകാമെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭ്യർഥന നടത്തിയിട്ടും ഫലമുണ്ടായില്ല. ജോഡിക്ക് 1.70 ലക്ഷത്തോളം വിലയുള്ളവയാണ് ആഫ്രിക്കൻ ഗ്രേ പാരറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ