ഉത്രയുടെ ഡമ്മിയില്‍ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു; തെളിവെടുപ്പിനായി അസാധാരണ പരീക്ഷണം

കേസില്‍ ചെറിയ തെളിവുകള്‍ പോലും പ്രധാനപ്പെട്ടതായതിനാലാണ് വ്യത്യസ്തമായ പരീക്ഷണം നടത്തിയത്
ഉത്രവധക്കേസിലെ ഡമ്മിയുമായുള്ള തെളിവെടുക്കുന്നതിന്റെ ദൃശ്യം
ഉത്രവധക്കേസിലെ ഡമ്മിയുമായുള്ള തെളിവെടുക്കുന്നതിന്റെ ദൃശ്യം

കൊല്ലം: കൊല്ലത്തെ ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്തമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അത്യപൂര്‍വ്വമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. 

കേസില്‍ ചെറിയ തെളിവുകള്‍ പോലും പ്രധാനപ്പെട്ടതായതിനാലാണ്കൊല്ലം മുന്‍ റൂറല്‍ എസ്പി ഹരിശങ്കറിന്റെ  നേതൃത്വത്തില്‍ വ്യത്യസ്തമായ പരീക്ഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരീക്ഷണം സംഘടിപ്പിച്ചത്.  ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രേഖകളും പൊലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി തയ്യാറാക്കിയായിരുന്നു പൊലീസിന്റെ പരീക്ഷണം. ഈ ഡമ്മിയില്‍ കൈഭാഗത്ത് കോഴിയിറച്ചി കെട്ടിവെച്ചു. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയും മുറിവിന്റെ ആഴം കണ്ടെത്തുകയുമായിരുന്നു. സ്വാഭാവികമായി പാമ്പ് കടിയേല്‍ക്കുമ്പോളും പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോഴും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ വ്യക്തമാവുകയും ചെയ്തു. 

150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തില്‍ സാധാരണ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാല്‍ മാത്രമേ ഇത്രയും വലിയ പാടുകള്‍ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com