കേരളത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെ? സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരന്‍

കേരളത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെ? സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരന്‍
വി മുരളീധരന്റെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം
വി മുരളീധരന്റെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഒന്നാം തരംഗത്തില്‍ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെയെന്ന് മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണ്. ഒന്നാം തരംഗത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. അന്ന് ദിവസവും വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എവിടെയാണെന്നും മുരളീധരന്‍ ചോദിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടിയില്‍ കേന്ദ്രം തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ കള്ളം പറയുന്നുവെന്ന് കുറ്റപ്പെടുത്തുകയാണ്.
ആശുപത്രികളില്‍ കിടക്ക കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. കോവിഡ് കേസുകള്‍ കൂടുന്നത് പ്രവാസി മലയാളികളെയാണ് സാരമായി ബാധിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ നെറ്റിചുളിക്കുകയാണ്.കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 
ചില സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയും ഡല്‍ഹിയും സാധാരണനനിലയിലേക്ക് മാറിയത് അവര്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ചു എന്നതാണ്. മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിച്ചു എന്നതാണ് കേരളവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും മുരളീധരന്‍ പറഞ്ഞു

വിജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുത്തവര്‍ക്ക് തന്നെ  പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. കോവിഡിന്റെ കാലത്ത് ഒരുകൊല്ലത്തോളം വാര്‍ത്താസമ്മേളനം നടത്തി കരുതലിന്റെ പാഠം പഠിപ്പിക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോള്‍ കാണുന്നില്ല. അദ്ദേഹം കേരളത്തില്‍ തന്നെയുണ്ടോ എന്നറിയില്ല. ഈ സംസ്ഥാനം രാജ്യത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹം വിശദീകരിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

രാജ്യത്ത് ഇന്നലെ 46,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 31,000 കേസുകള്‍ കേരളത്തില്‍ നിന്നാണ്. ഇത് ആശങ്കജനകമായ സാഹചര്യമാണ്. 19 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ നിരക്ക്. കേരളം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളം താരതമ്യേനെ മികച്ച നിലയിലായിരുന്ന കാലത്ത് വലിയ നേട്ടമായി അവതരിപ്പിച്ചവര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com