തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചുവരുത്തി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് റോഡിൽ തള്ളി ഗുണ്ടാസംഘം. സാരമായ പരിക്കേറ്റ ഷെഫീഖിനെ(34) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പൂവച്ചല്‍ കുറകോണത്താണ് സംഭവമുണ്ടായത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടിയിട്ടില്ല.
കൊലക്കേസ് പ്രതി രാജേഷിന്റെ വീട്ടിലേക്കാണ് മദ്യപിക്കാനെന്ന വ്യാജേന ഷഫീഖിനെ വിളിച്ചുവരുത്തിയത്. മദ്യപിച്ചതിന് ശേഷം ഷഫീഖിനെ കെട്ടിയിട്ട ശേഷം ഇരുകാലുകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഷഫീഖിന്റെ കരച്ചില്‍ കേട്ട സമീപ വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികളുമായി ഷഫീഖിന് സൗഹൃദമുണ്ടായിരുന്നെന്ന് സംശയമുണ്ട്. ഷഫീഖിന്റെ മൊബൈലില്‍ പ്രതികളിലൊരാളുടെ ഭാര്യയുടെ ചിത്രമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന സൂചന. പ്രതികള്‍ക്കായി പൊലീസ് സംഘം തിരച്ചിൽ വ്യാപകമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ