തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന് ഇന്നറിയാം.
കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.
ഓണത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ ഒഴിവാക്കിയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു സാധ്യത. രാത്രികാല കർഫ്യു കൂടുതൽ കർശനമാക്കാനും ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചിട്ടുണ്ട്. ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം. കൊവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആർ. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാൻ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വർധിക്കുന്ന സാഹചര്യം വരെയുണ്ടായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ