കണ്ണൂർ; സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്നു സംസ്കരിച്ചു. ആദ്യമായാണ് കോവിഡ് ബാധിച്ച മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. കണ്ണൂര്‍ മളന്നൂര്‍ നിര്‍മലഗിരി സ്വദേശി ലക്ഷ്മണന്‍ ചെറുവാലത്തിന്റെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം റിയാദിലെ സ്വകാര്യ ആശുപത്രിയിൽവച്ച് ലക്ഷ്മണൻ മരിക്കുന്നത്.
22 വര്‍ഷത്തോളമായി ഒതൈയിം മാര്‍ക്കറ്റില്‍ റീട്ടെയില്‍ ട്രേഡ് സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം റിയാദില്‍ തന്നെ സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ലക്ഷ്മണന്റെ ബന്ധുവും റിയാദിലെ വ്യവസായിയുമായ എഞ്ചിനീയര്‍ സൂരജ് പാണയില്‍ ഈ വിവരം റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സനൂപ് പയ്യന്നൂരിനെ അറിയിക്കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പുകളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി 12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ സനൂപ് പയ്യന്നൂര്‍ മൃതദേഹം ജന്മദേശത്ത് എത്തിക്കാനുള്ള അനുവാദം നേടിയെടുത്തു.
ഓഗസ്റ്റ് 15ന് രാത്രിയോടെ റിയാദില്‍ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തില്‍ 17 ന് രാവിലെ 9 മണിയോടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. പിന്നീട് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ