ഞാനും സുധാകരനും ഒരുമൂലയില്‍ മാറിയിരുന്ന് എഴുതിയ പട്ടികയല്ല; ഇത്രയും വിശദമായ ചര്‍ച്ച ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല; വിഡി സതീശന്‍

താനും സുധാകരനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയിറക്കിയത്
വി ഡി സതീശന്‍ /ഫയല്‍ ചിത്രം
വി ഡി സതീശന്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം: ഡിസിസി അധ്യക്ഷപട്ടികയില്‍ ഇത്രയും വിശദമായി ചര്‍ച്ച മുന്‍പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. രണ്ട് റൗണ്ട് വീതം ഉമ്മന്‍ചാണ്ടിയുമായും ചെന്നിത്തലയുമായും ചര്‍ച്ച നടത്തി.  എല്ലാവരേയും തൃപ്തിപ്പെടുത്തി പട്ടിക പുറത്തിറക്കാന്‍ സാധ്യമല്ല. ഇത്രയും വിശദമായ ചര്‍ച്ച നടത്തിയത് ആദ്യമായാണ്. ഞാനും സുധാകരനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയിറക്കിയതെന്നും സതീശന്‍ പറഞ്ഞു. 

'കഴിഞ്ഞ 18 വര്‍ഷമായി നടന്നിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണ ഉണ്ടായത്. ഞങ്ങള്‍ വരുമ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്ന് മാറ്റം വരുമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പേരോട് അഭിപ്രായം ചോദിച്ചിട്ടോ അല്ലെങ്കില്‍ ഞാനും സുധാകരകനും കൂടി ഒരു മൂലയ്ക്ക് മാറിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഡല്‍ഹിയില്‍ കൊണ്ടുകൊടുത്ത ലിസ്റ്റ് അല്ല അത്. കുറേക്കൂടി താഴേക്ക് ചര്‍ച്ചകള്‍ പോവുകയും ഒരുപാട് പേരോട് അഭിപ്രായം ചോദിക്കുകയും ഇത്തവണ ചെയ്തിട്ടുണ്ട്. ഇത്രയും വേഗത്തില്‍ ഇത്രയും നന്നായി പട്ടിക ഇറക്കിയ കാലമുണ്ടായിട്ടില്ല. പഴയ റെക്കോര്‍ഡ് ഒക്കെ പരിശോധിച്ചാല്‍ അറിയാം, ആറ് മാസം മുതല്‍ ഒരുകൊല്ലം വരെയൊക്കെ ഇരുന്ന് ചര്‍ച്ച ചെയ്ത് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.' 

'കോണ്‍ഗ്രസില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു ലിസ്റ്റ് ഇറക്കാന്‍ പറ്റില്ല. ജനാധിപത്യപരമായ രീതിയില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് പട്ടിക തയ്യാക്കിയത്. ചര്‍ച്ച ചെയ്ത് ഞങ്ങള്‍ക്ക് ലഭിച്ച പേരുകളില്‍ നിന്ന് തിരഞ്ഞെടുത്ത് സമവായമുണ്ടാക്കിയാണ് അന്തിമ പട്ടിക ഇറക്കിയത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ പേരുകള്‍ അങ്ങനെ തന്നെ വീതം വെച്ച് കൊടുക്കാനാണെങ്കില്‍ ഞങ്ങള്‍ ഈ സ്ഥാനത്ത് ഇരിക്കേണ്ട കാര്യമില്ലല്ലോ. അതാവും അവര്‍ ആഗ്രഹിക്കുന്നത്. ഇത്രയും കാലം അങ്ങനെയായിരുന്നല്ലോ.' 

പട്ടിക പ്രഖ്യാപിച്ചതില്‍ തനിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പൂര്‍ണമായ ഉത്തരവാദിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കുറവുകളും ഞങ്ങള്‍ ഏറ്റെടുക്കും. വിശദമായ തര്‍ച്ച നടത്തിയിട്ടുണ്ട്. അനാവശ്യമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയിട്ടില്ലെന്ന് ആത്മവിശ്വാസമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com