വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് കളക്ടര്‍, മുന്‍പില്‍ നിന്ന് മന്ത്രിയും; 'സര്‍ക്കാരിന്റെ മകളുടെ' വിവാഹം
കൊല്ലം: സംസ്ഥാന സർക്കാരിന് കീഴിലുള്ള ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ വിവാഹമാണ് പനമൂട് ദേവീക്ഷേത്രത്തിൽ വെച്ച് തിങ്കളാഴ്ച നടന്നത്. വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടർ ബി അബ്ദുൽ നാസറായിരുന്നു. ചടങ്ങുകളുടെ മേൽനോട്ടം മുതൽ പെൺകുട്ടിയുടെ കൈ പിടിച്ചു നൽകിയതു വരെ കളക്ടർ.
വെള്ളിമൺ സ്വദേശി വിധുരാജായിരുന്നു വരൻ. തീരെ ചെറുപ്പത്തിലെ ഷക്കീലയ്ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഇതോടെ കഴിഞ്ഞ പതിനെട്ടു വർഷത്തിലേറെയായി വനിതാ ശിശു വികസന വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു ഷക്കീല. പതിനെട്ടു വയസു പൂർത്തിയായതോടെ കൊല്ലത്തെ ആഫ്റ്റർ കെയർ ഹോമിലേക്ക് മാറ്റി.
ഇപ്പോൾ വിവാഹവും സർക്കാരിന്റെ മേൽനോട്ടത്തിൽ നടന്നു. വധു വരൻമാരെ ആശിർവദിക്കാൻ മന്ത്രി ജെ ചിഞ്ചുറാണിയും , എൻ കെ പ്രേമചന്ദ്രൻ എംപിയും , എം നൗഷാദ് എം എൽ എയും എത്തിയിരുന്നു. അബ്ദുൽ നാസർ കൊല്ലം ജില്ലാ കലക്ടറായ ശേഷം ജില്ലാ ഭരണകൂടം നേരിട്ട് നടത്തുന്ന മൂന്നാമത്തെ വിവാഹമാണ് ഇന്നത്തേത്.
കൊല്ലം കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒരുപാട് സന്തോഷം നൽകിയ ദിനം, ഒപ്പം ആത്മനിർവൃതിയും. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ എന്റെ മകൾ കുമാരി ഷക്കീല യുടെയും വെള്ളിമൺ വെസ്റ്റ് വിഷ്ണു സദനത്തിൽ ശ്രീമതി സതീഭായിയുടെ മകൻ വിധുരാജിന്റെയും വിവാഹ സുദിനം. പനമൂട് ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു ഈ മംഗളകർമ്മം.
ഞാനും കുടുംബവും ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ കർമ്മത്തിൽ പങ്കു കൊണ്ടത്. നവദമ്പതികൾക്ക് ഏറെ കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒന്നായി ജീവിക്കാൻ ആവട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഈ ജില്ലയിൽ വന്നതിനു ശേഷം കുട്ടികളുടെ രക്ഷകർത്താവ് എന്ന നിലക്ക് നടന്ന മൂന്നാമത്തെ കന്യാദാനം.
പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ബഹു മന്ത്രി ശ്രീമതി ചിഞ്ചുറാണി അവർകൾ, ശ്രീ പ്രേമചന്ദ്രൻ ബഹു കൊല്ലം എം പി, ശ്രീ നൗഷാദ് ബഹു MLA, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ഗീതാകുമാരി, സൂപ്രണ്ട് ശ്രീമതി റ്റി ജെ മേരിക്കുട്ടി, ശ്രീമതി സരസ്വതി രാമചന്ദ്രൻ, പ്രസിഡന്റ് ത്രിക്കരുവ ഗ്രാമപഞ്ചായത്ത് എന്നിവർ നേതൃത്വം വഹിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ