'പിണറായി ഏകാധിപതി, പ്രായമാണ് പരി​ഗണനയെങ്കിൽ മുഖ്യമന്ത്രി മാതൃക കാണിക്കണമായിരുന്നു'; സിപിഎം ഏരിയാ സമ്മേളനത്തിൽ വിമർശനം

കെകെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പമെന്നും സമ്മേളനത്തിൽ ചില പ്രതിനിധികൾ ചോദിച്ചു
പിണറായി വിജയന്‍
പിണറായി വിജയന്‍

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ  സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയാണെന്ന് സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു.  ഇത് ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ല. എംഎം മണിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതും സമ്മേളനത്തിൽ വിമർശനമായി എന്നാണ് റിപ്പോർട്ടുകൾ.

പ്രായമാണ് പരിഗണിച്ചതെങ്കിൽ മുഖ്യമന്ത്രി മാറിനിന്നു മാതൃക കാണിക്കണമായിരുന്നു. എം എം മണി ഇത്രയും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം കൊണ്ടല്ല, പ്രവർത്തന മികവിലൂടെ ജനഹൃദയങ്ങളിൽ ആധിപത്യം നേടിയതുകൊണ്ടാണ്. ആ നിലയ്ക്ക് എം എം മണിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമായിരുന്നു. 

കെകെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പമെന്നും സമ്മേളനത്തിൽ ചില പ്രതിനിധികൾ ചോദിച്ചു.   പ്രായം പരിഗണിക്കുമ്പോൾ എല്ലാ മേഖലകളിലും പരിഗണിക്കണം. താഴെത്തട്ടു മുതൽ അതു വേണം. പലരും കടിച്ചുതൂങ്ങിക്കിടക്കുന്നതു കാരണം യുവാക്കൾക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളിൽ ചിലർ കുറ്റപ്പെടുത്തി. 

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും പരാജയമാണെന്നും സമ്മേളനത്തിൽ വിമർശനവും ഉയർന്നു. സമ്മേളനത്തിൽ ക്ഷണിതാക്കളായി പങ്കെടുത്ത പ്രതിനിധികളാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com