ലൈംഗിക പീഡനം: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തു വിടണം; ബിഹാര്‍ യുവതി ഹൈക്കോടതിയില്‍

ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു
ബിനോയ് കോടിയേരി / ഫയൽ
ബിനോയ് കോടിയേരി / ഫയൽ

മുംബൈ: ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന ബിനോയ് കോടിയേരിക്കെതിരായ കേസില്‍, ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിനിയായ യുവതി കോടതിയില്‍. തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 

ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പൊലീസ് ഫലം സമര്‍പ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.

ഇന്നലെ കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്ട്‌വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിനോയിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

തനിക്കെതിരേ ബിഹാര്‍ യുവതി ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29ന് കേസ് പരിഗണിച്ച കോടതി ഡിഎന്‍എ പരിശോധന നടത്താന്‍ ബിനോയിയോട് നിര്‍ദേശിച്ചു. 

തുടര്‍ന്ന് ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30ന് ജെ.ജെ.ആശുപത്രിയില്‍ രക്തസാംപിളുകള്‍ നല്‍കുകയും ചെയ്തു. കലീന ഫൊറന്‍സിക് ലബോറട്ടറിയില്‍ സമര്‍പ്പിച്ച സാംപിളുകളുടെ ഡിഎന്‍എ ഫലം 17 മാസത്തിനു ശേഷമാണ് മുംബൈ പൊലീസിന് ലഭിക്കുന്നത്. അത് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡിസംബര്‍ 13ന് ദിന്‍ദോഷി കോടതി പരിഗണിക്കാനിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com