സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപകർ 1707, ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും  മന്ത്രി പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്  കോവിഡ് വാക്സിൻ എടുക്കാത്ത 1707 അധ്യാപകരുണ്ടെന്ന് സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇതുവരെ വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടത്. ഇതുവരെയും വാക്സിൻ എടുക്കാത്തവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189  അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. 

ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു.  വാക്സീൻ എടുക്കാത്ത അധ്യാപകർ 
ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 201 പേർ. രണ്ടാമത് കോഴിക്കോടാണ്. 151 പേരാണ് കോഴിക്കോട് ഇനിയും വാക്സിൻ എടുത്ത അധ്യാപക അനധ്യാപകരായിട്ടുള്ളവർ. 

ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരത്ത് 87 അധ്യാപകരും 23 അനധ്യാപകരും അടക്കം 110 പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ല. കൊല്ലത്ത് 90 പേരും പത്തനംതിട്ടയില്‍ 51 പേരും ആലപ്പുഴയില്‍ 89 പേരും വാക്‌സിന്‍ എടുത്തിട്ടില്ല. കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂര്‍ 124, പാലക്കാട് 61. വയനാട് 29, കണ്ണൂര്‍ 90, കാസര്‍കോട് 36 എന്നിങ്ങനെയാണ് വാക്‌സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്കുകള്‍. 

മുഴുവൻ അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നാണ് കേന്ദ്ര മാർഗനിർദേശം. പ്ലസ്ടു തലംവരെ 47 ലക്ഷം വിദ്യാർഥികളുണ്ട് . കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും  മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർട്ടിപിസിആർ റിസൾട്ട് നൽകണം.

ശമ്പളമില്ലാത്ത അവധി

ഒട്ടും സഹകരിക്കാത്ത അധ്യാപകർക്ക് ലീവ് എടുക്കാൻ അവസരമുണ്ട്. ശമ്പളമില്ലാത്ത അവധി ഇവർക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതൽ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. അൺ എയിഡഡ് മേഖലയിലെ കണക്കുകൾ എടുക്കുന്നതായും മന്ത്രി അറിയിച്ചു.

ആദ്യം കിട്ടിയത് അയ്യായിരത്തോളം പേരുടെ ലിസ്റ്റ്

വാക്സിനേഷൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തിൽ കിട്ടിയതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചതോടെ പൊതുസമൂഹത്തിൽ വലിയ ചർച്ചയായി. വാക്സീനെടുക്കാതെ സ്കൂളിൽ വരരുതെന്ന് സർക്കാർ നിർദേശവും നൽകിയിരുന്നു. അത് അധ്യാപക, അനധ്യാപകർ അംഗീകരിച്ചു. കൂടുതൽ പേർ വാക്സിൻ എടുക്കാൻ തയ്യാറായി. ഇതോടെയാണ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം 1707 ആയി കുറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. 

13 മുതൽ യൂണിഫോം നിർബന്ധം

സ്കൂൾ വിദ്യാർത്ഥികൾക്ക് ഈ മാസം 13 മുതൽ യൂണിഫോം നിർബന്ധമാക്കി. ഡിസംബർ എട്ടു മുതൽ സ്പെഷൽ സ്കൂളുകൾ തുറക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്കും സ്കൂളുകളിലെത്താം. 21 താലൂക്കുകളിൽ പ്ലസ് വണ്ണിന് 71 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. ഇവിടെ ​ഗസ്റ്റ് അധ്യാപകരെ നിയമിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com