മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി
മോഫിയ പര്‍വീണ്‍
മോഫിയ പര്‍വീണ്‍

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ, ആലുവ മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ഹര്‍ജി  തളളിയിരുന്നു. മൊഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍ സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പട്ടിരുന്നു.

കഴിഞ്ഞ ദിവസം നിയമ വിദ്യാര്‍ത്ഥിനി മൊഫിയാ പര്‍വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ മൊഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ പലതവണ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭര്‍തൃ മാതാവ് മൊഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐയായിരുന്ന സി എല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കള്‍ ഉയര്‍ത്തിയ എല്ലാ പരാതികളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com