പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജര്‍മ്മനിയില്‍ പതിനായിരക്കണക്കിന് ഒഴിവുകള്‍; മലയാളി നഴ്‌സുമാര്‍ക്കായി അപേക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്

തിരുവനന്തപുരം: ജര്‍മ്മനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്സ് ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച 'ട്രിപ്പിള്‍ വിന്‍' പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മ്മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.  

ജര്‍മ്മനിയില്‍ രജിസ്റ്റേര്‍ഡ്  നഴ്സ് ആയി ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷയില്‍ ബി2 ലവല്‍ യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ ലൈസന്‍സിംഗ് പരീക്ഷയും പാസ്സാകണം. നിലവില്‍ ബി1 യോഗ്യത നേടിയ നഴ്സുമാര്‍ക്ക് ബി2 ലവല്‍ യോഗ്യത നേടുന്നതിനും  ലൈസന്‍സിംഗ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. 

ഇക്കാലയളവില്‍ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ കെയര്‍ഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അര്‍ഹതയുണ്ട്.മേല്‍പ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നഴ്സുമാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.  

പ്രായപരിധി 45 വയസ്സ്. ജര്‍മ്മനിയിലെ തൊഴില്‍ ദാതാവ് നേരിട്ടോ ഓണ്‍ലൈനായോ ഇന്റര്‍വ്യു നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പൂര്‍ണമായും ജര്‍മ്മന്‍ തൊഴില്‍ദാതാവിന്റെ തീരൂമാനത്തിന് വിധേയമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബര്‍ 24. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: rcrtment.norka@kerala.gov.in. വിശദാശംങ്ങള്‍ക്ക് www.norkaroots.org  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ  1800 452 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.  ബി1 ലവല്‍ മുതല്‍ ജര്‍മ്മന്‍ ഭാഷ പരിശീലീപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com