കോട്ടയം; സിനിമ പ്രവർത്തകർക്ക് ഭക്ഷ്യവിഷബാധയേറ്റത് ജയിൽ ചപ്പാത്തിയിൽ നിന്നെന്ന് കണ്ടെത്തി. തൃശൂരിൽ നിന്നു കൊണ്ടുവന്ന ജയിൽ ചപ്പാത്തി കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തൽ. ഇതു സംബന്ധിച്ച് തൃശൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകും.
ഒൻപതു സിനിമ പ്രവർത്തകർ ആശുപത്രിയിൽ
വ്യാഴാഴ്ച വൈകിട്ടാണ് ഒൻപത് യുവാക്കൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായതോടെ ഇവർ രാത്രി ആശുപത്രി വിട്ടിരുന്നു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലാണ് ഇവർ താമസിച്ചിരുന്നത്.
ചപ്പാത്തിയുടെ കവർ കണ്ടെത്തി
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ എത്തി ചികിത്സാ രേഖകൾ പരിശോധിക്കുകയും ഇവർ താമസിച്ച ടൂറിസ്റ്റ് ഹോം പരിശോധിക്കുകയും ചെയ്തു. ഇവിടെ നിന്ന് ഇവർ കഴിച്ച ചപ്പാത്തിയുടെ കവറും കണ്ടെടുത്തു. ഇവരെ എത്തിച്ച കോഓർഡിനേറ്റർമാരുടെ മൊഴി പ്രകാരം ജയിൽ ചപ്പാത്തി ആണ് ഇവർക്ക് എത്തിച്ച് നൽകിയതെന്നു കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ