'ഗവര്‍ണര്‍ ഗുരുതരമായ തെറ്റുചെയ്തു'; ആര്‍ ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം: വിഡി സതീശന്‍

കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമന വിവാദത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
വി ഡി സതീശന്‍/ഫയല്‍ ചിത്രം
വി ഡി സതീശന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമന വിവാദത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി ആര്‍ ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.  സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വി സിയെ നിയമിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നും സതീശന്‍ പറഞ്ഞു. സര്‍വകലാശായ ചാന്‍സലര്‍ ആയിരിക്കാന്‍ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും മന്ത്രിയെപ്പോലെ ഗവര്‍ണറും കുറ്റക്കാരനാണെന്നും വിഡി സതീശന്‍ പറഞ്ഞു.

'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും നഗ്‌നമായ രാഷ്ട്രീയ ഇടപെടലാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ അറിയപ്പെടുന്ന സിപിഎം നേതാക്കളുട ബന്ധുക്കള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നതില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കില്ല'.-സതീശന്‍ പറഞ്ഞു.

കണ്ണൂരില്‍ മാത്രമല്ല, ശ്രീനായാരയണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കാലടി സര്‍വകലാശാ തുടങ്ങി വിവിധ സര്‍വകലാശാലകളിലേക്കുള്ള എല്ലാ പ്രധാനപ്പെട്ട നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. 

'ഞങ്ങള്‍ ഗവര്‍ണറുടെ പക്ഷത്തല്ല. ഗവര്‍ണര്‍ ഗുരുതരമായ തെറ്റുചെയ്തിട്ടുണ്ട്. ചാന്‍സലര്‍ പദവിയ്ക്ക് യോജിച്ച തരത്തിലല്ല അദ്ദേഹം വിസി നിയമനത്തിന് അംഗീകാരം നല്‍കിയത്. അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ അതിന് കീഴടങ്ങുകയാണ് ചെയ്തത്. എന്നിട്ട് ഇപ്പോഴാണ് തെറ്റ് പറ്റിയെന്ന് പറയുന്നത്. സര്‍ക്കാരും ഗവര്‍ണറും ഒരുപോലെ കുറ്റക്കാരാണ്'- അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com