കോഴിക്കോട്: ജനുവരി ഒന്നു മുതൽ സോപ്പുകളുടെ വില 15 ശതമാനം വർധിക്കും.അസംസ്കൃത വസ്തുക്കളുടെ ക്രമാതീതമായ വിലവർധന മൂലം സോപ്പുകളുടെ വിലയിൽ 15 ശതമാനം വർധന വരുത്തുമെന്ന് കേരള സോപ്പ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന കാസ്റ്റിക് സോഡയുടെ വില 300 ശതമാനം വർധിപ്പിച്ചത് ഈ മേഖലയെ തകർക്കുന്നതിന് തുല്യമാണ്. കേരളത്തിൽ 300ലധികം തദ്ദേശീയ സോപ്പ് കമ്പനികളുണ്ട്. കോവിഡ് കാലത്ത് 50ലധികം കമ്പനികൾ അടച്ചുപൂട്ടേണ്ടിവന്നു. പ്രതികൂല സാഹചര്യം മനസ്സിലാക്കി തദ്ദേശീയ ഉൽപന്നങ്ങൾ സപ്ലൈകോ വഴി വിൽക്കാൻ സർക്കാർ പിന്തുണ നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
അസംസ്കൃത വസ്തുക്കൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും ശുചീകരണ ഉൽപന്നങ്ങൾ അവശ്യവിഭാഗത്തിലുൾപ്പെടുത്തി ജിഎസ്ടി കുറയ്ക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 2022 ഫെബ്രുവരി മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ