ഗുണ്ടകളെ പൂട്ടാന്‍ 'ഓപ്പറേഷന്‍ കാവല്‍'; ജില്ലാ അടിസ്ഥാനത്തില്‍ ഡാറ്റ ബേസ്; പുതിയ പദ്ധതിയുമായി പൊലീസ്

മയക്കുമരുന്ന് കടത്തും അക്രമങ്ങളും അടക്കമുള്ളവ തടയാന്‍ 'ഓപ്പറേഷന്‍ കാവല്‍' എന്നപേരില്‍ പ്രത്യേക പദ്ധതിയുമായി പൊലീസ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തും അക്രമങ്ങളും അടക്കമുള്ളവ തടയാന്‍ 'ഓപ്പറേഷന്‍ കാവല്‍' എന്നപേരില്‍ പ്രത്യേക പദ്ധതിയുമായി പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപി അനില്‍കാന്ത് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയരാക്കുന്നതിനുമാണ് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.  

കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവിലുള്ളവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്യും.
 
ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുവോ എന്ന് പരിശോധിക്കും. ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും. ക്രിമിനല്‍ കേസിലെ പ്രതികളുടേയും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെയും നീക്കങ്ങള്‍ മനസ്സിലാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കും. അവരുടെ സങ്കേതങ്ങളില്‍ പരിശോധന നടത്തും.
 
നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ആവശ്യമെങ്കില്‍ കാപ്പാ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. വിവിധ അക്രമസംഭവങ്ങളിലായി സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട അക്രമികളെ ഏതാനും ദിവസത്തിനകം അറസ്റ്റ് ചെയ്യും. അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണവും ഗൂഢാലോചനയും നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com