ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ എനിക്ക് അധികാരമുണ്ട്; അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാന്‍സലര്‍ പദവി; ആര്‍ ബിന്ദു

നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനര്‍നിയമനം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആര്‍ക്കും അറിയാവുന്നതാണ്.
​ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ചിത്രം
​ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ചിത്രം

തിരുവനന്തപുരം: കണ്ണൂര്‍  സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തുടരുന്ന വിവാദം അനാവശ്യമാണെന്ന് മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറും, പ്രോചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തല്‍ സ്വാഭാവികമാണെന്നും ആര്‍ ബിന്ദു പറഞ്ഞു. ഇതുകൊണ്ടുതന്നെ പ്രോചാന്‍സലര്‍ എന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാന്‍സലറെ കത്തു മുഖേന അറിയിക്കാം. സര്‍വകലാശാല നിയമത്തില്‍ പ്രോചാന്‍സലര്‍ പദവി പ്രത്യേകം നിര്‍വചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഇത് സ്വാഭാവിക നടപടി മാത്രമാണെന്ന് ആര്‍ ബിന്ദു പറഞ്ഞു. 

ബിന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തുടരുന്ന വിവാദം അനാവശ്യമാണ്.
പ്രോചാന്‍സലറും ചാന്‍സലറും തമ്മിലുള്ള ആശയവിനിമയങ്ങള്‍ മാധ്യമങ്ങളിലൂടെ സംവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്, പ്രോചാന്‍സലറെന്ന നിലക്കുള്ള നിലപാട് വ്യക്തമാക്കിയതാണ്. കൂടാതെ, ഇതു സംബന്ധിച്ച കേസ് ബഹു. ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
എന്നിട്ടും പ്രോചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഇടപെടല്‍ നടത്തിയെന്ന നിലയില്‍ ചിലര്‍ പ്രചാരണം തുടരുന്നത് സര്‍വ്വകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണ്.
സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറും, പ്രോചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തല്‍ സ്വാഭാവികമാണ്.
ഇതുകൊണ്ടുതന്നെ പ്രോചാന്‍സലര്‍ എന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാന്‍സലറെ കത്തു മുഖേന അറിയിക്കാം. സര്‍വ്വകലാശാലാനിയമത്തില്‍ പ്രോചാന്‍സലര്‍ പദവി പ്രത്യേകം നിര്‍വചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഇത് സ്വാഭാവിക നടപടി മാത്രമാണ്.
പ്രോചാന്‍സലര്‍ എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാന്‍സലര്‍ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനര്‍നിയമനം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആര്‍ക്കും അറിയാവുന്നതാണ്.
നിയമനത്തില്‍ അപാകതയൊന്നുമില്ലെന്ന് ബഹുമാനപ്പെട്ട കോടതിതന്നെ പറയുകയും ചെയ്തു. എന്നിട്ടും വിവാദം തുടരുന്നത് അപലപനീയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com