3 ബിജെപി നേതാക്കളെയാണ് കൊന്നത്; പോപ്പുലര്‍ ഫ്രണ്ടിന് സര്‍ക്കാരിന്റെ പിന്തുണയെന്ന് കെ സുരേന്ദ്രന്‍

ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപരാജയമാണ് ആലപ്പുഴയില്‍ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
കെ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം
കെ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം

കോഴിക്കോട്‌: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ടുകാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂന്ന് ബിജെപി നേതാക്കളെയാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ കൊലപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് കൊലപാതകങ്ങളെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിനോ ബിജെപിക്കോ പങ്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ എസ്ഡിപിഐസിപിഎം സംഘര്‍ഷമാണ് നിലനിന്നിരുന്നത്. സംയമനം പാലിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപരാജയമാണ് ആലപ്പുഴയില്‍ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. സിപിഎമ്മിന്റെയും പൊലീസിന്റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് ഇത്തരം അക്രമസംഭവങ്ങള്‍ നടത്താന്‍ ധൈര്യം ലഭിക്കുന്നത്. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലയ്ക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കുന്ന ബുദ്ധി ആരുടേതെന്ന് പരിശോധിക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകം അപലപനീയമാണെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com