കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു; ഗണേഷ് കുമാറിന്റെ സഹോദരിയെ അധ്യക്ഷയാക്കി വിമതപക്ഷം

ണേഷ് കുമാര്‍ സ്വയം പ്രഖ്യാപിത പാര്‍ട്ടി ചെയര്‍മാനാണ് എന്ന് വിമത വിഭാഗം ആരോപിച്ചു
കെ ബി ഗണേഷ് കുമാര്‍/ഫയല്‍
കെ ബി ഗണേഷ് കുമാര്‍/ഫയല്‍

കൊച്ചി: കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുട സഹോദരി ഉഷ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വിമത വിഭാഗം കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഉഷയെ പാര്‍ട്ടി അധ്യക്ഷയായി യോഗം പ്രഖ്യാപിച്ചു. ഗണേഷ് കുമാര്‍ സ്വയം പ്രഖ്യാപിത പാര്‍ട്ടി ചെയര്‍മാനാണ് എന്ന് വിമത വിഭാഗം ആരോപിച്ചു.

പാര്‍ട്ടി ഭരണഘടന പ്രകാരമല്ല ഗണേഷ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സമിതിയിലെ 74ല്‍ അധികം പേരുടെ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗിക പക്ഷം തങ്ങളാണ്. ഗണേഷ് കുമാറുമായി ഒരുമിച്ചു പോകുന്നതിനാണ് താല്‍പര്യം. അതിനുള്ള ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടി പിളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. കുടുംബപരമായ കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.

കുടുംബപരമായ കാര്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് ഗണേഷ് കുമാറിനെതിരെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അത് വ്യക്തിപരമായി മാറും. ഗണേഷിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പാര്‍ട്ടി അംഗങ്ങളുടെ പരാതി നേരത്തേ തന്നെയുള്ളതാണ്. യോഗത്തിന്റെ തീരുമാനങ്ങള്‍ എല്‍ഡിഎഫിനെ അറിയിക്കുമെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള മരിച്ചതിനു പിന്നാലെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഗണേഷ് തയാറായിരുന്നില്ല. കോവിഡ് ആയിരുന്നതിനാല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പു നടന്നില്ല. തല്‍ക്കാലത്തേക്കു ഗണേഷിനു ചുമതല നല്‍കിയിരുന്നു.

എന്നാല്‍, ഏകപക്ഷീയമായി അദ്ദേഹം നീങ്ങുന്നു എന്നാണ് വിമതര്‍ ആരോപിക്കുന്നത്. ഇതോടെ ഭൂരിപക്ഷം അവകാശപ്പെട്ട് ഇവര്‍ കൊച്ചിയില്‍ സമാന്തര യോഗം ചേരുകയായിരുന്നു. ഇടതു മുന്നണിയില്‍ പാര്‍ട്ടിക്കു ലഭിച്ച ബോര്‍ഡ് അംഗത്വം ലഭിക്കാതെ വന്നവരാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും ആക്ഷേപമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com