'കെ-റെയിലിന് എതിരെ അനാവശ്യ ബഹളം'; നഷ്ടപരിഹാരം ഉറപ്പാക്കും, ആര്‍ക്കും ദുഃഖിക്കേണ്ടിവരില്ല: മുഖ്യമന്ത്രി

കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിമര്‍ശനം ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്‌
സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്‌

മലപ്പുറം: കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിമര്‍ശനം ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടപ്പാക്കുന്നതിനെതിരെ ഉയര്‍ന്നുവരുന്നത് അനാവശ്യ ബഹളമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ആരെയും ഉപദ്രവിക്കാനല്ല.  സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആര്‍ക്കൊക്കെ നഷ്ടങ്ങള്‍ സംഭവിക്കുന്നുവോ അവര്‍ക്കൊപ്പം ഇടത് സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തില്‍ സമാനമായ പ്രതിഷേധമുണ്ടായി. പക്ഷെ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഒരാള്‍ക്കും വിഷമിക്കേണ്ടി വന്നില്ല. മലപ്പുറത്ത് വലിയ പ്രശ്‌നമുണ്ടായിരുന്നു. ദേശീയപാതയ്ക്കായി 203 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വന്നു. 

ഇതില്‍ 200 ഹെക്ടര്‍ ഏറ്റെടുത്ത് നല്‍കി. ഇതിനായി നഷ്ടപരിഹാരത്തിന് മാത്രം 2,772 കോടി രൂപ ചിലവാക്കി. എല്ലാവര്‍ക്കും കൈനിറയെ കാശാണ് വിട്ട് നല്‍കിയ ഭൂമിക്ക് പകരം നല്‍കിയത്. നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡുകള്‍ക്ക് വീതി കൂട്ടുമ്പോള്‍ അതിന് സമീപത്തുള്ള സ്ഥലം വിട്ടുകൊടുക്കേണ്ടി വരികയെന്നത് സ്വാഭാവികമാണ്. പക്ഷേ അതില്‍ ആരും ദുഃഖം അനുഭവിക്കാന്‍ സര്‍ക്കാര്‍ ഇടവരുത്തില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തിരൂര്‍ വരെയുള്ള പാത റെയില്‍വേ പാതയ്ക്ക് സമാന്തരമായാണ്. ഏറ്റെടുക്കുന്നത് കൂടുതലും റെയില്‍വേ ഭൂമിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com