തിരുവനന്തപുരം: ചാൻസലറുടെ അധികാരം പ്രോ ചാൻസലർക്ക് കൈമാറാൻ തയ്യാറാണെന്ന കാര്യം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന് ഇതിനായി ഓർഡിനൻസ് കൊണ്ടുവരാം. ചാൻസലറായി തുടരാൻ ആഗ്രഹമില്ല, സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും ഗവർണർ ആവർത്തിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.
ഗൗരവമുളള ഒരുപാട് കാര്യങ്ങളുണ്ട്, ഒന്നും വെളിപ്പെടുത്താൻ ആഗ്രഹമില്ല. കണ്ണൂർ വിസി നിയമനത്തിൽ തെറ്റ് ചെയ്തുവെന്ന് പറഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
നേരത്തെ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി നിയമന വിഷയത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സർക്കാരിലേക്ക് അയച്ചിരുന്നു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസിൽ കിട്ടി, അത് സർക്കാരിന് കൈമാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണ്. എട്ടാം തീയതി മുതൽ താൻ ചാൻസലറല്ല. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ- ഗവർണർ പ്രതികരിച്ചു.
ചാൻസലർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ അറിയിച്ചിരുന്നു. കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണർ ചാൻസലർ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളർന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ