കൊച്ചി: സർക്കാർ ഇതര സംഘടനകൾ സർക്കാർ സ്ഥാപനമെന്ന് തോന്നിപ്പിക്കുന്ന വിധം പേര് നൽകരുതെന്ന് ഹൈക്കോടതി. സംസ്ഥാന, ദേശീയ, കേന്ദ്ര തുടങ്ങിയ വാക്കുകൾ സംഘടനയുടെ പേരിനൊപ്പം ചേർക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന രജിസ്ട്രേഷൻ ഐ ജി രണ്ടുമാസത്തിനകം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കണ്ണൂർ ചേലാട് ആസ്ഥാനമായ സ്റ്റേറ്റ് എൻവയൺമെൻറ് പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ ഹരജി തീർപ്പാക്കിയുള്ള ഉത്തരവിലാണ് കോടതി നിർദേശം.
കെട്ടിട നിർമാണത്തിലെ നിയമപരമായ അപാകതകൾ ക്രമപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട് കെട്ടിടയുടമ നഗരസഭക്ക് അപേക്ഷ നൽകിയത് കണക്കിലെടുത്ത് ഹരജി തീർപ്പാക്കി. എന്നാൽ ഹർജി നൽകിയ സംഘടനയുടെ പേരിലെ 'സ്റ്റേറ്റ്' എന്ന വാക്ക് സംഘടന സർക്കാറിന്റെ ഭാഗമാണെന്ന തോന്നലുണ്ടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
സംഘടനകൾ ഇത്തരം പദങ്ങൾ ഉപയോഗിച്ചാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന നിയമപരമായ സംവിധാനമാണെന്ന തെറ്റിദ്ധാരണ പൊതുജനങ്ങൾക്കുണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടർന്നാണ് സർക്കാറിതര സംഘടനകൾക്കും (എൻജിഒ) സൊസൈറ്റികൾക്കും പേരു നൽകുമ്പോൾ സ്റ്റേറ്റ്, നാഷനൽ, സെൻട്രൽ തുടങ്ങിയ വാക്കുകൾ ഒഴിവാക്കണമെന്ന് നിർദേശിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ