തൃശൂർ: ഉത്സവ എഴുന്നെള്ളിപ്പുകളിൽ വീണ്ടും കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ നീക്കം. വെള്ളിയാഴ്ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ എഴുന്നെള്ളിപ്പിന് അനുമതി നൽകുന്നതാണ് യോഗത്തിലെ പ്രധാന അജണ്ട.
ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് വിലക്കിലായിരുന്നു. 2019 ഫെബ്രുവരിയിലാണ് സംഭവം. 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു.
ആരോഗ്യവസ്ഥ സംബന്ധിച്ച പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എഴുന്നെള്ളിപ്പിന് അനുമതി നൽകാനാണ് ഇപ്പോഴത്തെ നീക്കം. കേരളത്തിലെ തന്നെ ജീവിച്ചിരിക്കുന്ന ആനകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ