തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത തർക്കത്തിൽ നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ. ശരദ് പവാർ പറഞ്ഞാൽ പാലാ സീറ്റിൽ നിന്നു മാറുന്നതടക്കമുള്ളവ അനുസരിക്കുമെന്നും കാപ്പൻ വ്യക്തമാക്കി.
'ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നിൽക്കും. ശരദ് പവാറാണ് എന്റെ നേതാവ്. അദ്ദേഹം പറയുന്നത് അനുസരിക്കും. യുഡിഎഫ് നേതാക്കളുമായി ഉള്ളത് വ്യക്തിപരമായ അടുത്ത ബന്ധം. യുഡിഎഫുമായി ചർച്ച വേണമോ എന്ന് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ കണ്ട ശേഷം തീരുമാനിക്കും'- കാപ്പൻ പറഞ്ഞു.
നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എൻസിപി തന്നെ മത്സരിക്കും എന്ന് ശരദ് പവാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ വന്ന് ചർച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപി ഇടത് മുന്നണിയിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് ടിപി പീതാംബരൻ നേരത്തെ പ്രതികരിച്ചിരുന്നു. 40 കൊല്ലമായി എൻസിപി എൽഡിഎഫിന്റെ ഭാഗമാണ്. അതിൽ മാറ്റമില്ല. എൻസിപി മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കും. പാലായിൽ സ്‌ഥാനാർഥി ആരെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ടിപി പീതാംബരൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ