കൊടുങ്ങല്ലൂർ: ദേശീയപാതയിൽ വണ്ടിയിടിച്ച് ജീവൻ നഷ്‌ടപ്പെട്ട തള്ളപ്പൂച്ചയിൽ നിന്ന് നാല് കുഞ്ഞുങ്ങളെ വേർപെടുത്തി രക്ഷിച്ചു. പാമ്പുപിടിത്തക്കാരനായ മതിലകം തൃപ്പേക്കുളം സ്വദേശി ഹരിയാണ് കുഞ്ഞുങ്ങളെ രക്ഷപെടുത്തിയത്.
കൊടുങ്ങല്ലൂർ അഞ്ചാംപരത്തിയിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. വനംവകുപ്പിന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനാണ് ഹരി. പുല്ലൂറ്റ് ഭാഗത്ത് പാമ്പിനെ പിടിക്കാൻ പോയി മടങ്ങുന്ന വഴിയാണ് തലയിൽ വണ്ടിയിടിച്ച് ചത്തനിലയിൽ പൂച്ചയെ കണ്ടത്. മറ്റു വണ്ടികൾ കയറി അരഞ്ഞുപോകാതിരിക്കാനും മറ്റ് അപകടങ്ങൾ സംഭവിക്കാതിരിക്കാനുമായി വണ്ടി നിർത്തി പൂച്ചയെ എടുത്തപ്പോഴാണ് വയറ്റിൽ അനക്കം തിരിച്ചറിഞ്ഞത്.
ജീവൻ നഷ്ടപ്പെട്ട പൂച്ച ഗർഭിണിയാണെന്ന് മനസ്സിലായ ഉടനെ അവിടെയുണ്ടായിരുന്ന എസ്എൻ പുരം ദീപൻ എന്ന സുഹൃത്തിന്റെ സഹായത്തോടെ കടയിൽനിന്ന് ബ്ലേഡ് വാങ്ങി ശ്രദ്ധയോടെ വയറുകീറി നാല് കുഞ്ഞുങ്ങളെയും പുറത്തെടുത്തു. കുഞ്ഞുങ്ങളുടെ ശരീരമാകെ തുടച്ച് വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. ചത്ത തള്ളപ്പൂച്ചയെ സമീപത്തുതന്നെ കുഴിച്ചിടുകയും ചെയ്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ