നറുക്കെടുപ്പില്‍ വിജയിയെന്ന് പറഞ്ഞ് വിളിക്കും, കാര്‍ വേണ്ടെങ്കില്‍ പകരം പണം നല്‍കാമെന്ന് വാഗ്ദാനം; ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പ്

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ മറവില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ മറവില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന  വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കോളുകള്‍ വഴിയോ വന്‍തുകയോ, മറ്റു  സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ടാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം സൈബര്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാണെന്ന് അറിയിച്ച് ചില വിളിയെത്തിയിരുന്നു. മുമ്പ് ഫോണ്‍ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാലിന് മലയാളികളാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് തട്ടിപ്പ്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ ഫോണ്‍ വിളിയെത്തുക. ആദ്യം വിളിക്കുക ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടിയോ എന്നെല്ലാം ചോദിച്ചാണ്. തുടര്‍ന്ന് അടുത്ത ദിവസം വീണ്ടും ഫോണ്‍ വിളിക്കും. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ മെഗാബമ്പര്‍ സമ്മാനം ലഭിച്ചു എന്നാകും ഈ വിളിയില്‍ പറയുക. 

ഉത്സവ സീസണില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ സമ്മാനങ്ങള്‍ നല്‍കുന്നതിനാല്‍ തന്നെ ഭൂരിഭാഗം പേരും ഈ ഓഫറില്‍ വീഴും. പേര്, വിലാസം, ഓര്‍ഡര്‍ ചെയ്ത വസ്തു, ഓര്‍ഡര്‍ നമ്പര്‍ എന്നിവയെല്ലാം കൃത്യമായി പറയുന്നതിനാല്‍ തന്നെ ഷോപ്പിങ് സൈറ്റുകളുടെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യും.

സമ്മാനമായി കാര്‍ ലഭിച്ചിട്ടുണ്ടെന്നാകും അറിയിക്കുക. ഇതല്ല കാര്‍ വേണ്ടെങ്കില്‍ അതിന് പകരം പണം നല്‍കാമെന്നും പറയും. കാര്‍ ഡെലിവറി ചെയ്യുന്നത് ഡല്‍ഹിയിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലോ ആണെന്ന് അറിയിക്കും. ഇവ കേരളത്തില്‍ ഡെലിവറി ചെയ്ത് നല്‍കാം, എന്നാല്‍ ഇതിന് പ്രത്യേക ഫീസ് നല്‍കണമെന്നും പറയും. ശേഷം ഫീസ്, ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നെല്ലാം പറഞ്ഞാണ് പണം തട്ടുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സ്‌ക്രാച്ച് ചെയ്തും തട്ടിപ്പ് നടക്കുന്നുണ്ട്.

കൊറിയര്‍ സര്‍വീസുകാരുടെ ഡേറ്റ ഹാക്ക് ചെയ്താണ് ഓര്‍ഡര്‍ ചെയ്യുന്ന ആളുടെ പേരും വിലാസവും ഫോണ്‍ നമ്പറും ഓര്‍ഡര്‍ നമ്പറും വാങ്ങിയ സാധനവുമെല്ലാം തട്ടിപ്പുകാരുടെ കൈകളില്‍ എത്തുന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. സമ്മാനം നേടിയ ആളെ തിരിച്ചറിയുന്നതിനായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും തട്ടിപ്പുകാര്‍ തരപ്പെടുത്തിയെടുക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com