ദിലീപിന്റെ അഭിഭാഷകന്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ ; വിചാരണ പൂര്‍ത്തിയാക്കാന്‍ സാവകാശം ചോദിച്ച് കോടതി

സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരും കോടതി ജീവനക്കാരും ക്വാറന്റീനിലായതോടെ വിസ്താരം വീണ്ടും മുടങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാവകാശം ചോദിച്ച് വിചാരണക്കോടതി സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി  വരികയായിരുന്നു.

ഇതിനിടെ കോവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് വിചാരണ തടസ്സപ്പെട്ടത്. തുടര്‍ന്ന് വിചാരണ പുനരാരംഭിച്ചപ്പോള്‍ വിചാരണക്കോടതിയുടെ നിലപാടുകള്‍ പക്ഷപാതപരമാണെന്ന് ആരോപിച്ച് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ സാക്ഷി വിസ്താരം മുടങ്ങി. 

വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂട്ടറുടെയും ഇരയുടേയും ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പ്രോസിക്യൂട്ടര്‍ രാജിവെച്ചു. പിന്നീട് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. ഇതിനിടെ കേസിലെ എട്ടാംപ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുമായി. 

ഇദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരും കോടതി ജീവനക്കാരും ക്വാറന്റീനിലായതോടെ വിസ്താരം വീണ്ടും മുടങ്ങി. ഇനി 16 ന് സാക്ഷി വിസ്താരം തുടരാന്‍ കഴിയുമെന്നാണ് കോടതിയുടെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സാവകാശം ചോദിച്ച് ഹൈക്കോടതി വഴി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com