പാലാ വിട്ട് എങ്ങോട്ടുമില്ല ; കുട്ടനാട് മൽസരിക്കാമെന്ന വാഗ്ദാനം തള്ളി മാണി സി കാപ്പൻ; നിര്‍ണ്ണായക തീരുമാനം വെള്ളിയാഴ്ച
കൊച്ചി: പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. മാണി സി കാപ്പന് വേണമെങ്കിൽ കുട്ടനാട് മത്സരിക്കാമെന്ന ഇടതുമുന്നണി വാദ്ഗാനവും മാണി സി കാപ്പൻ തള്ളി.
പാലാ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റ് സാധ്യതകളെ കുറിച്ച് ആലോചിക്കും. അധികം വൈകാതെ തീരുമാനം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. നിര്‍ണ്ണായക തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്നും കാപ്പൻ സൂചിപ്പിച്ചു.
എൻസിപിക്ക് പാലാ മണ്ഡലം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാണി സി കാപ്പന്‍റെ പ്രതികരണം. പാലാ സീറ്റിന്റെ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ, എൻസിപിയിൽ മുന്നണി മാറ്റം അടക്കമുള്ള ചർച്ചകൽ സജീവമായി.
അതിനിടെ, ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. പത്തു ജില്ലാ കമ്മിറ്റികളുടെ പിന്തുണ ഉണ്ടെന്നും ശശീന്ദ്രൻ വിഭാഗം അവകാശപ്പെടുന്നു. അതേസമയം കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികൾ മാണി സി കാപ്പനൊപ്പമാണ്. പാലാക്കു പുറമെ, ശശീന്ദ്രന്റെ ഏലത്തൂർ മണ്ഡലവും ഏറ്റെടുക്കാൻ സിപിഎം ആലോചിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ