കൊച്ചി: സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകൾ അന്വേഷിക്കുന്ന സംഘത്തലവൻ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം. കോഴിക്കോട് കൊടുവള്ളിയിൽ വച്ചാണ് സുമിത് കുമാറിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കൽപ്പറ്റയിൽ നിന്നു മടങ്ങും വഴിയായിരുന്നു ആക്രമണം. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്.
കൽപ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കൊച്ചിയിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും അക്രമണത്തിന് പിന്നിൽ ഗൂഢ സംഘമാണെന്നും സുമിത് കുമാർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ബൈക്കിലും കാറിലുമായെത്തിയ ഒരുസംഘം തന്റെ വാഹനം തടഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സുമിത് കുമാർ പറയുന്നത്. തന്റെ ഡ്രൈവർ വാഹനം വേഗത്തിൽ എടുത്ത് സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കസ്റ്റംസിന്റെ വിവിധ യൂണിറ്റുകൾ അന്വേഷണം നടത്തുന്നുണ്ടെന്നും സുമിത് കുമാർ വ്യക്തമാക്കി.
തനിക്കെതിരേ ഉയരുന്ന ഭീഷണികളെ മുഖവിലയ്ക്കെടുക്കിന്നില്ലെന്ന് സുമിത് കുമാർ പറഞ്ഞു. പല ഭാഗങ്ങളിൽ നിന്ന് ഭീഷണി വരുന്നുണ്ട്. പക്ഷെ ഇതെല്ലാം ജോലിയുടെ ഭാഗമായി കാണുന്നുവെന്നും സുമിത് കുമാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ