കോഴിക്കോട് : കസ്റ്റംസ് കമ്മീഷണറെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. മുക്കം സ്വദേശികളായ ജാസിം, തന്‍സീം എന്നിവരാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. കസ്റ്റംസ് കമ്മീഷണറെ പിന്തുടര്‍ന്ന വാഹനവും കണ്ടെത്തിയിട്ടുണ്ട്.
കസ്റ്റഡിയിലെടുത്തവര്‍ക്ക് സ്വര്‍ണക്കടത്ത്, ഹവാല ബന്ധമില്ല, വിദേശത്തും പോയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് കമ്മീഷണറുടെ പരാതിയില്‍ ദുരൂഹതയില്ലെന്നും പൊലീസ് സൂചിപ്പിച്ചു.
മലപ്പുറം എടവണ്ണപ്പാറയ്ക്കടുത്താണ് സംഭവം.കഴിഞ്ഞ ദിവസം വയനാട് കൽപ്പെറ്റയിലെത്തിയ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ ഉച്ചയോടെയാണ് മടങ്ങിയത്. 2.45 ന് മുക്കം കഴിഞ്ഞ് എടവണ്ണപാറയ്ക്കടുത്തെത്തിയപ്പോൾ നാല് വാഹനങ്ങൾ പിന്തുടർന്നു. ഇടക്ക് മുന്നിൽ ഓടിച്ച് ഓവർടേക്ക് ചെയ്യാൻ സാധിക്കാത്തവിധം ബ്ലോക്ക് ചെയ്തു.
ബൈക്കിലും കാറിലുമായിരുന്നു സംഘം. കൊണ്ടോട്ടി വരെ പിന്തുടർന്നു. തന്‍റെ വാഹനത്തിന്‍റെ ഡ്രൈവര്‍ വേഗത്തില്‍ സ്ഥലത്തു നിന്നും പോയതിനാലാണ് രക്ഷപെട്ടതെന്ന് സുമിത് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. കമ്മീഷണറുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിരുന്നു.
എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ഒരാഴ്ച മുന്‍പ് നീലേശ്വരം, കൊടുവള്ളി സ്വദേശികള്‍ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തി. സ്വർണക്കടത്തും ഡോളർ കടത്ത് കേസുമടക്കം അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവേന്റീവ് വിഭാഗം കമ്മിഷണറാണ് സുമിത് കുമാർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ