കൊല്ലം: മാല പൊട്ടിച്ചു കടന്നു കളയാനുള്ള മോഷ്ടാവിന്റെ ശ്രമം ധീരമായി നേരിട്ട് വീട്ടമ്മ. ബൈക്കിലെത്തി മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്ത വീട്ടമ്മയുടെ ഇടപെടൽ നിമിഷങ്ങൾക്കുള്ളിൽ യുവാവിനെ അഴിക്കുള്ളിലാക്കി. ബൈക്കിലെത്തി മാല കവരുന്ന സംഘത്തിൽപ്പെട്ട കൊട്ടിയം നജിം മൻസിലിൽ മുഹമ്മദ്അലിയെയാണു (21) പിടിയിലായത്.
വഴിയാത്രക്കാരുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് യുവാവിനെ പിടികൂടി ചടയമംഗലം പൊലീസിൽ ഏൽപിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പാരിപ്പള്ളി സ്വദേശി മിഥുൻ ബൈക്കുമായി കടന്നുകളഞ്ഞു. മിഥുൻ നിരവധി മോഷണക്കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ ആയൂർ - ഓയൂർ റോഡിൽ ചെറിയവെളിനെല്ലൂർ ഭാഗത്തായിരുന്നു സംഭവം. റോഡിന്റെ വശത്തു കൂടി നടന്നു പോയ ചെറിയവെളിനല്ലൂർ സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിക്കാനാണു ശ്രമം നടന്നത്. ബൈക്കിനു പിന്നിലിരുന്ന് എത്തിയ മുഹമ്മദ്അലി വീട്ടമ്മയ്ക്കു സമീപം എത്തിയപ്പോൾ ബൈക്കിൽ നിന്ന് ഇറങ്ങി. ഇതിനു ശേഷം വീട്ടമ്മയുടെ പിന്നാലെ എത്തിയാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്.
എന്നാൽ വീട്ടമ്മ ചെറുത്തു നിന്നതോടെ മോഷ്ടാവിന്റെ ശ്രമം വിഫലമായി. പിടിവലിക്കിടെ മോഷ്ടാവിനെ തള്ളി നിലത്തിട്ടു. വീട്ടമ്മ ബഹളം വച്ചതോടെ ഇതുവഴി കാറിലെത്തിയ രണ്ട് യുവാക്കൾ സഹായവുമായി എത്തി. എല്ലാവരും കൂടി മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
മുഹമ്മദ്അലി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ