കാപ്പന് മൂന്നു സീറ്റ് കൊടുക്കും എന്നതിനെക്കുറിച്ച് അറിവില്ല ; ഘടകകക്ഷി ആക്കണമെങ്കില്‍ ഹൈക്കമാന്‍ഡ് അനുമതി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : എന്‍സിപി മാണി സി കാപ്പന്‍ വിഭാഗത്തെ യുഡിഎഫ് ഘടകകക്ഷിയാക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍സിപി പിളര്‍ത്തിയാണ് മാണി സി കാപ്പന്‍ വരുന്നത്. ആ കക്ഷിയെ എങ്ങനെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാക്കാമെന്ന് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളി ഒരു ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കി.

താന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ. അതിനാല്‍ ഹൈക്കമാന്‍ഡിനെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ, കാപ്പന്‍ വിഭാഗത്തെ യുഡിഎഫ് ഘടകകക്ഷിയാക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സുചിന്തിതമായി അഭിപ്രായം പറയാനാകൂ. 

കാപ്പന് മൂന്നു സീറ്റ് കൊടുക്കും എന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റായ തനിക്ക് അറിവില്ല. ഇക്കാര്യത്തില്‍ കേരളത്തില്‍ തീരുമാനം അസാധ്യമാണ്. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം ആരായാതെ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനാവില്ല. മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്ന് പ്രഖ്യാപിച്ചപ്പോല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മല്‍സരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് താന്‍ സത്യസന്ധമായി ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com